ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം ഡിഎംകെ നേതാക്കളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയെന്നത് വ്യാജമാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പരാമർശത്തിനെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്.
തമ്പീ വിജയ്, ചരിത്രം മാറ്റാൻ കഴിയില്ല. സംശയമുണ്ടെങ്കിൽ നിയമസഭയിലെ ലൈബ്രറിയിൽ പോയി പരിശോധിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമത്തെ എതിർത്തതിനെ തുടർന്ന് ഡിഎംകെ സർക്കാർ പിരിച്ചുവിട്ടെന്നും പിന്നാലെ തന്നെ അറസ്റ്റ് ചെയ്യാൻ പൊലിസ് ഗോപാലപുരത്തെ വീട്ടിലെത്തിയെന്നും സ്റ്റാലിൻ പറഞ്ഞു.
അന്ന് വീട്ടിലില്ലാതിരുന്നതിനാൽ പിറ്റേന്ന് താൻ അറസ്റ്റിലായി. ജയിലിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ മർദനമേറ്റ് ഡിഎംകെ എംപി സി. ചിട്ടിബാബു മരിച്ചതായും സ്റ്റാലിൻ പറഞ്ഞു. മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്നും പീഡനത്തിന്റെ മുറിപ്പാടുകൾ ഇന്നും ശരീരത്തിലുണ്ട്. എന്തു പറഞ്ഞാലും ചരിത്രം മാറ്റാൻ കഴിയില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
നിയമസഭയുടെ പാരമ്പര്യവും മര്യാദയും മുഖ്യമന്ത്രി പാലിക്കണം. ജനങ്ങളുടെ കാര്യങ്ങളാണ് നിയമസഭയിൽ സംസാരിക്കേണ്ടത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ല. മുഖ്യമന്ത്രി ശ്രദ്ധയോടെ സംസാരിക്കണം. നിയമസഭയെ റീലെടുക്കുന്ന സ്ഥലമാക്കുന്നതും പാലത്തിൽ വന്ന് ഫോട്ടോയെടുക്കുന്നതും നിർത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.